Kerala
കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏൽപ്പിക്കുകയും ചെയ്തു.
പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് സംഭവം. രാവിലെ പത്തോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്സ്മാന് ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.
ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.
Kerala
തൃശൂര്‍: കുരിയച്ചിറയില്‍ ജ്വല്ലറി മോഷണശ്രമത്തിനിടെ കള്ളൻ പിടിയിൽ. ഞായറാഴ്ച രാത്രിയാണ് കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. സംഭവത്തിൽ തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ പേരാമംഗലും സ്വദേശി ജിന്റോ (28) പിടിയിലായി.
ശനിയാഴ്ച രാത്രി തൃശൂര്‍ പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ജിന്റോയാണെന്ന് പോലീസ് അറിയിച്ചു. ജ്വല്ലറിയിൽ മോഷ്ടാവ് കയറിയതോടെ അലാം അടിയ്ക്കുകയായിരുന്നു. ഇതോടെ ജ്വല്ലറിയുടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാതെ ജിന്റോ കുടുങ്ങിയത്.
ഇതിനിടയിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാ ശ്രമം ഉണ്ടായത്. മോഷണശ്രമത്തിനിടെ അലാം അടിച്ചതിനെതുടര്‍ന്ന് മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 90 പവന്റെ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ മാവുവിള വിന്‍സന്‍ വില്ലയില്‍ റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്.
ഗില്‍ബര്‍ട്ടിന്റെ സഹോദരിയുടെ മകന് ഈ സമീപകാലത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ദിവസവും രാത്രി പത്ത് മണിക്കു ശേഷം ഗില്‍ബര്‍ട്ടും ഭാര്യയും സഹോദരിയുടെ വീട്ടില്‍ കുട്ടുകിടക്കാന്‍ പോകുക പതിവായിരുന്നു. പതിവുപോലെ ചൊവ്വാഴ്ചയും പോയി.
ഇന്ന് പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്.വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിച്ചുവെന്ന് ഗില്‍ബര്‍ട്ട് പോലീസിനോട് പറഞ്ഞു. ഗില്‍ബര്‍ട്ടിന്റെ മകനും മകളും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇരുവരും കൊല്ലം മലപ്പുറം ജില്ലകളിലാണ് ജോലി ചെയ്യുന്നത്. മകളുടെയും മരുമകളുടെയും ഭാര്യയുടെയും സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പോലീസില്‍ മൊഴി നല്കി.
വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിഴിഞ്ഞം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
Kerala
മുംബൈ: കോഴിക്കോട്ട് 64കാരിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പേരുകൾ മാറ്റിപ്പറയുന്ന ഇയാളുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായിയിൽ ആണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സമ്പർക്കക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.
ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കിയിരുന്നു.
ബാഗിലുണ്ടായിരുന്ന 8,500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവത്തിൽ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിരുന്നു.